Wednesday, July 19, 2023

പൂക്കൾ ..പനിനീർപ്പൂക്കൾ

 പതിവില്ലാതെ ചെടികളുടെയും പൂക്കളുടെയും ഇടയിലൂടെ നടക്കുമ്പോൾ ആരോ എന്നെ വിളിക്കുന്ന പോലെ തോന്നിയോ ? .. 

തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല ..
തോന്നലാവുമെന്നു കരുതി വീണ്ടും നടക്കാൻ തുടങ്ങിയ എന്നോട് ചുറ്റുമുള്ള പൂക്കൾ ചോദിച്ചു 

"നീ ഏന്താ ഞങ്ങളെയൊന്നും നോക്കാത്തത് ...
ഞങ്ങൾക്കെന്താ സൗന്ദര്യം കുറഞ്ഞു പോയോ ? 
അതോ ഞങ്ങൾക്ക് നീ ആഗ്രഹിക്കുന്ന വലിപ്പവും നിറവും ശോഭയുമില്ലേ .. 

നിന്റെ കണ്ണുകളിൽ പണ്ട് ഞങ്ങളെ കാണുമ്പോൾ ഉണ്ടായിരുന്ന ആശ്ചര്യവും സന്തോഷവും എന്തേ ഇപ്പോൾ കാണാത്തത് ..
ഞങ്ങളോടെന്താ ഒരു സ്നേഹവുമില്ലാത്തത് ? "

ഒരു നിമിഷം സ്തബ്ധനായി പോയ എന്നോട് പൂക്കൾ പറഞ്ഞു ..

" നീ വിഷമിക്കാൻ പറഞ്ഞതല്ല 
നീ തന്ന വെള്ളവും വളവുമാണ് ചെടി ഇത്തരത്തിൽ വിരിഞ്ഞു നില്ക്കാൻ ഞങ്ങളെ  സഹായിച്ചത് ..
നിന്റെ വിരലുകളാണ് ചെടിയുടെ ശിഖരങ്ങൾ വെടിപ്പാക്കി കെട്ടിനിറുത്തി 
പാകതയോടെ  നിറയെ എന്റെ മൊട്ടുകളെ വളരാൻ സഹായിച്ചത് 

എന്നിട്ടും ...

നിറയെ പൂക്കൾവിരിഞ്ഞു നിൽക്കുമ്പോൾ
എന്താ നീ ഞങ്ങളെ ഒന്നു നോക്കാത്തത് ..
ഒന്നു താലോലിക്കാത്തത് ..?
നിന്റെ വിരലുകൾ എന്താ ഞങ്ങളെ ഒന്നു തൊട്ടു തലോടാത്തത്  ..?
എന്തേ ഞങ്ങളെയൊന്നു വാസനിക്കാത്തത് ..?

നീ കുട്ടിയായിരിക്കുമ്പോൾ ഞങ്ങളെ ചേർത്ത് പിടിച്ചു വാസനിക്കാറുണ്ടായിരുന്നു .. 
അമ്മേ ഈ പൂക്കൾക്കെന്തു ഭംഗിയെന്നും പറഞ്ഞു നീ ഇവിടെ ഓടി നടക്കാറുണ്ടായിരുന്നു .. ഇങ്ങനെയൊക്കെയുള്ള അനേകം കഥകൾ പറഞ്ഞു തന്നിട്ടാണ് അനേകം പൂവുകൾ ഞങ്ങൾക്ക് മുമ്പേ  കൊഴിഞ്ഞു പോയത്.. 
കൊഴിഞ്ഞു പോകുമ്പോൾ ഞങ്ങളെ കായ് കളായി മാറ്റാൻ ഈശ്വരനോട് പ്രാർത്ഥിക്കണേ എന്ന് പറഞ്ഞാണ് ആ പൂക്കൾ കൊഴിഞ്ഞു വീണത്  
അതിന്റെ നിർവൃതിയിലാണ് അവർ പിന്നെ കായ് കളായി വീണു മുളച്ചു വീണ്ടും ജനിച്ചു പൂവിടാൻ കൊതിച്ചത് .. 

അതേ ..നിന്നെ  കാണാനാണ് .. നിനക്കുവേണ്ടി പുഷ്പിക്കാനാണ്  അവർ മോഹിച്ചത് ...
ആ കഥകൾ ആണ് ഞങ്ങളെ പൂക്കളായി വിരിയാൻ പ്രേരിപ്പിച്ചത് ..

പക്ഷെ ...

ഇയ്യിടെയായി നീ ഞങ്ങളുടെ അടുത്തേക്ക് വാരാറുമില്ല , എന്തിനു പറയുന്നു നോക്കുക പോലുമില്ല ..

എന്തേ ഞങ്ങളെ സ്നഹിക്കാൻ തോന്നുന്നില്ലേ ?..
ഞങ്ങളെന്താ അന്യരായിപ്പോയോ ?  പൂക്കൾ ഒരു നിമിഷം വിതുമ്പിയോ ?

എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല .. എന്തോ കുറ്റം ചെയ്ത കുട്ടിയെ പ്പോലെ ഞാൻ പരുങ്ങി നിന്നു.
അപ്പോൾ പൂക്കൾ ചോദിച്ചു ..
"നിനക്കറിയുമോ ചെടി എപ്പോഴും സൂര്യന്റെ വെളിച്ചമുള്ളയിടത്തേക്കാണ് ശിഖരങ്ങളെ വളർത്തിക്കൊണ്ടു പോകുന്നത് അതുകൊണ്ടു ഞങ്ങൾക്ക് അവിടെ നിന്ന് പുഷ്പ്പിക്കാനേ അറിയൂ ..

പക്ഷെ ..ഇടറിയ സ്വരത്തിൽ പൂക്കൾ തുടർന്നു ..

ഞങ്ങളെ ഒന്നു തൊടാൻ .. 
സ്‌നേഹിക്കാൻ ..
തലോടാൻ ..
നിനക്ക് മാത്രമേ കഴിയൂ സൂര്യന് കഴിയില്ല..

കാറ്റിനു ഞങ്ങളെ ഇക്കിളിയിട്ടു ചിരിപ്പിക്കാനും ആടിക്കളിപ്പിക്കാനും പറ്റും 
പക്ഷെ ദേഷ്യം വന്നാൽ ഞങ്ങളെ തകർത്തുകളയാനും പറ്റും  ..

പക്ഷെ നിനക്ക് മാത്രമേ ഞങ്ങളെ സ്നേഹിക്കാൻ കഴിയൂ "

അത് പറയുമ്പോൾ പൂക്കളുടെ  ശബ്ദം  വളരെ  വിഷാദം  കലർന്ന് നേർത്തിരുന്നു .. 

ഒരു തേങ്ങൽ എവിടെയോ കേട്ടുവെന്നു തോന്നി ..

സങ്കടം കൊണ്ടു ഇതളുകൾ ശക്തിയില്ലാതെ കുഴയുന്നതും കൂമ്പി നിൽക്കുന്നതും കണ്ടപ്പോൾ എന്റെ ഹൃദയം നിന്ന് പോയ പോലെയായിപ്പോയി   ..

എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല .. 

പണ്ടത്തെ കുട്ടിയായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ ആശിച്ചു .. 

എന്റെ മുഖഭാവത്തിൽ നിന്ന് അത് മനസ്സിലാക്കാക്കിയെന്നവണ്ണം പൂക്കൾ വാത്സല്യത്തോടെ തലയാട്ടി വിളിച്ചുകൊണ്ടു എന്നോട് പറഞ്ഞൂ 

"നീ ഇങ്ങട്ട് അടുത്ത് വാ ..

ഞാൻ പതിയെ അടുത്തേക്ക് ചെന്നപ്പോൾ ഇതളുകൾ തലയുയർത്തി നോക്കി അവിശ്വസനീയമായ എന്തോ കണ്ടെന്ന രീതിയിൽ പുഞ്ചിരിച്ചു ..

ഇപ്പോൾ പൂക്കൾ കൂടുതൽ സുന്ദരിയായ പോലെ എനിക്ക് തോന്നി ...
ചിരിച്ചു കൊണ്ടു പൂക്കളെല്ലാം എന്നോട് പറഞ്ഞു ...
ഇനി ഞങ്ങളെ ഒന്നു തൊട്ട് നോക്കിക്കേ ..
എന്റെ വിരലുകൾ പൂവിതളുകളിൽ തൊട്ടപ്പോൾ അവാച്യമായ ഒരു കുളിർമ എന്നെ വിരലുകളിലേക്കു പടർന്നു കയറി എന്നെ ആകമാനം കോൾമയിർ കൊള്ളിച്ചു .. 
ഇതളുകളുടെ മാർദവം എന്റെ ശരീരം ആകമാനം അനുഭവിച്ചപോലെ .. 

അറിയാതെ ഞാൻ ഒരു കൊച്ചു കുട്ടിയായ പോലെ .. 

അതുകണ്ട പൂക്കളെല്ലാം ഇളകിച്ചിരിച്ചുകൊണ്ടു ഇനി എന്നെയും തൊട്ടു നോക്കിക്കേ .. എന്നെയും എന്നെയും ... എന്ന് പറഞ്ഞു ആർത്തു വിളിച്ചു ..
പൂക്കൾ എല്ലാവരും അതാസ്വദിച്ചെന്നവണ്ണം എന്നോട് പറഞ്ഞു 

"ഇപ്പോൾ ഞങ്ങൾക്കു എന്ത്  ഞങ്ങൾക്ക് സന്തോഷമായെന്നു നിനക്കറിയുമോ ? 
ഇനിയെന്നും ഞങ്ങൾ നിനക്ക് വേണ്ടി പുഷ്പ്പിക്കാം ..
നിന്നെ കൊതിപ്പിക്കുന്ന ഗന്ധം നൽകി ആശ്ച്ചര്യപ്പെടുത്താം കേട്ടൊ .."

വല്ലാത്തൊരു സന്തോഷം എന്റെ ഹൃദയത്തിലേക്ക് പടർന്നു കയറിയതറിയുമ്പോൾ എന്നെ തന്നെ മറന്നു എന്റെ ചുണ്ടുകളിൽ ഒരു മൂളിപ്പാട്ട് കടന്നു വന്നതും എന്റെ വിരൽത്തുമ്പുകൾ കൂടെക്കൂടെ  പൂക്കളെ തലോടുന്നതാസ്വദിച്ചു പൂക്കൾ ഹൃദയം നിറഞ്ഞു എന്നെ നോക്കി ചിരിച്ചു കൂടുതൽ വിരിഞ്ഞു നിന്നു ... 

ആ പഴയ ഗാഢബന്ധം തിരിച്ചു കിട്ടിയ നിർവൃതിയോടെ ..

തിരിച്ചു നടക്കുമ്പോൾ ഒന്നു കൂടെ തിരിഞ്ഞു നോക്കി .. 
അമ്പടാ കള്ളാ ..നീ ഞങ്ങളെ വീണ്ടും നോക്കുമെന്നറിയാമെന്ന മട്ടിൽ  പൂക്കൾ തമ്മിൽ കുശുകുശുത്തും കൊണ്ട് അവിടെ തലയാട്ടി കുണുങ്ങി ചിരിച്ചു കൊണ്ടു നിന്നിരുന്നു  ..
ഇനിയും പ്രതീക്ഷിക്കാനായി എത്രയോ ജന്മങ്ങൾ ബാക്കിയെന്നമട്ടിൽ 😍




--

Wednesday, March 29, 2023

വരണ്ട മണ്ണും വരണ്ട ചുണ്ടും

 വരണ്ട മണ്ണിനും വരണ്ട ചുണ്ടിനും 

മോഹിക്കാൻ,  പ്രതീക്ഷിക്കാൻ  

അവസാനമായി ഒന്നേയുണ്ടായിരുന്നുള്ളു .. ഒന്നുമാത്രം 


"ഇത്തിരി നനവ് "

ഒന്നാശ്വസിക്കാൻ, പിന്നെയൊന്നു കണ്ണടച്ചുറങ്ങാൻ ..

മണ്ണിന്റെ  മാറിനുള്ളിൽ ഉണങ്ങി വരണ്ടുപോയ വിത്തുകൾ  
മണ്ണറിയാതെ ഉണരാതുറങ്ങാൻ മോഹിച്ചു ..

പറയാൻ ബാക്കി വച്ച വാക്കുകൾ ജനിക്കും മുൻപേ 
ഒടുങ്ങിത്തീർന്നതോർത്തു ചുണ്ടുകളും 
ഒടുക്കത്തെയുറക്കത്തിലേക്കു യാത്രയാവാൻ മോഹിച്ചു ..

നനവില്ലാത്ത ലോകത്തേക്ക് ..

നാവില്ലാത്ത ലോകത്തേക്ക് !!







Friday, March 17, 2023

വാക്കുകൾ

 


"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ് "

വാക്കുകൾക്കു ഒരാളെ തളർത്താൻ കഴിയും..

വാക്കുകൾക്ക് ഒരാളുടെ പ്രതീക്ഷയെ തല്ലിത്തകർക്കാൻ കഴിയും..

വാക്കുകൾക്ക് ഒരാളെ പ്രത്യാശയില്ലാത്ത ആഴക്കടലിലേക്കു തള്ളിയിട്ടു കൊല്ലാൻ കഴിയും.  വെള്ളത്തിലകപ്പെട്ടു പൊലിഞ്ഞു പോയ ജീവിതം പോലെയാകാൻ .. കാരണം 

"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല, വാക്കും വെള്ളവും ഒന്നാണ്"

പക്ഷെ വാക്കുകൾക്കു ജീവൻ നല്കാൻ കഴിയും ..
പ്രതീക്ഷ നഷ്ടപ്പെട്ടു സ്വയം തകർന്നു ജീവിതം കൈവിട്ടെന്ന് തോന്നിയനിമിഷങ്ങളിൽ ചിലരുടെ ചിലവാക്കുകൾ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊൻകിരണങ്ങൾ നൽകി ജീവിതത്തിലേക്ക് നമ്മെ മടക്കിക്കൊണ്ടുവരാൻ കഴിയും ..
ചവുട്ടിനിൽക്കുന്ന മണ്ണ് കാൽക്കീഴിൽ നിന്നും ഒലിച്ചുപോകില്ലെന്നറിയുന്ന 
ആ നിമിഷം.. 
ജീവിതം തിരിച്ചുപിടിച്ചെന്നു തോന്നുന്നൊരാശ്വാസവും അത് നൽകുന്ന ഉടലാകെ നിറയുന്നൊരു  സമാധാനവുമാണ് ..കാരണം ..

"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ്"

ഇനി നോക്കിയിരുന്നിട്ടു കാര്യമില്ലെന്നു കരുതിയ നാളുകളിൽ ..
എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ആനിമിഷം എല്ലാം തീർന്നൊടുങ്ങിയെന്നു കരുതി തിരിച്ചു നടക്കാൻ തുടങ്ങുന്ന നിമിഷം പുറകിൽ നിന്നുള്ള കാത്തിരുന്ന വിളി .... 
ബോധം നഷ്ടപ്പെട്ട് നിന്നുപോയപോലെ ..
കണ്ണിൽനിന്ന് ഒഴുകിയിറങ്ങിയ നീർതുള്ളികൾ തുടക്കാൻ മറന്നു നിന്ന നിമിഷങ്ങൾ ..

"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ്" 

ഒരു നിമിഷത്തിന്റെ പതർച്ചയിൽ ജീവിതം ഒടുക്കാൻ തീരുമാനിച്ചുറപ്പിച്ചു നീങ്ങിയ നേരത്തു .. എവിടെനിന്നോ വന്നു ഹൃദയത്തിന്റെയുമ്മറത്തുകയറിയ സ്നേഹ സ്വാന്തനത്തിന്റെ വാക്കുകൾ കേട്ടു വിസ്മയിച്ചു നിന്ന നിമിഷങ്ങളിൽ ..
ജീവിക്കാൻ കൊതിതോന്നിത്തുടങ്ങിയ മനസ്സിന്റെ പ്രതീക്ഷകളിൽ ഹൃദയത്തുടിപ്പുകൾ ദ്രുഗതിയിലാവുമ്പോൾ അറിഞ്ഞു ...

വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ് 
കാരണം ജീവന്റെ തുടിപ്പും ഒടുക്കവും അതിലടങ്ങിയിരിക്കുന്നു 

അപ്പോൾ വെള്ളത്തിലെഴുതിയ വാക്കുകൾ ?.. അവയെ ആർക്കും കാണാൻ കഴിയില്ല കാരണം ആരൊടും പറയാൻ കഴിയാത്തവാക്കുകൾ മാത്രമേ വെള്ളത്തിലെഴുതാറുള്ളൂ ..

എഴുതുമ്പോഴേ മറഞ്ഞു പോകുന്ന വാക്കുകൾ .. കാരണം 

വാക്കുകൾ വെള്ളം തന്നെ യാണ് .. അതെ വാക്കും വെള്ളവും ഒന്നാണ്

പറയാൻ കഴിയാതെ മനസ്സിന്റെ കോണിലെവിടെയോ കെട്ടിക്കിടന്ന വാക്കുകൾ ..
പറയാൻ മറന്നു പോയവാക്കുകൾ പറയാൻ കരുതി വെച്ചിട്ടും സാധിക്കാതെ പോയ വാക്കുകൾ.. അവയങ്ങിനെ ഒരു വീർപ്പുട്ടലായി മാറുമ്പോൾ കെട്ടിക്കിടന്നു നാറിയ വെള്ളം പോലെ അതങ്ങിനെ ദുർഗന്ധം വമിച്ചു സഹികെട്ടു ഓടിരക്ഷപെടണമെന്നു തോന്നുന്ന സമയം ..

മനസ്സ് പറഞ്ഞു  ...

വാക്കുകൾ വെള്ളം പോലെതന്നെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ് .. 

ഒഴുകേണ്ടപ്പോൾ ഒഴുകി ..
ഉണങ്ങിവരണ്ട മണ്ണിനും, മനസ്സിനും കുളിർമയേകി.. 
ആശ്വാസമായിതീരാനുള്ള .. 
ആനന്ദമാകേണ്ട വാക്കുകളായി അവ പെയ്തിറങ്ങട്ടെ  കാരണം 

വാക്കും വെള്ളവും ഒന്നാണ് !   വിശ്വസിച്ചാലും ഇല്ലെങ്കിലും 

--

Thursday, November 11, 2021

അറിവില്ലായ്മയുടെ കാണാപ്പുറങ്ങൾ




ലോകത്തിലുള്ള എല്ലാവരുമായി എളുപ്പത്തിലും വേഗത്തിലും  ഇന്റർനെറ്റ് വഴി ബന്ധപ്പെടുത്താം  എന്ന ആശയത്തിന്റെ ഭാഗമായി രൂപപ്പെട്ട ഇമെയിൽ എന്ന ആശയം എല്ലാവരുടെയും മുനിപിലേക്കു കടന്നുവന്ന 1997 കാലഘട്ടത്തിലെ ദിനങ്ങളിൽ  Email Id ഉള്ള ആളുകൾ തന്നെ വളരെകുറവ്. 

 ബോംബേക്കാരന്‍ സുഹൃ ത്ത്‌ ഭാട്ടിയക്ക്‌  ഈമെയില്‍ അയച്ച്‌...ഇനി മറ്റാർക്കു ഇമെയിൽ അയച്ചു ഒന്ന് ഞെട്ടിക്കാം എന്ന് ചിന്തിച്ചിരിക്കുന്ന സമയം. 

പരിചയക്കാര്‍ ആർക്കെങ്കിലും  ഈമെയില്‍ ഉപയോഗത്തെപ്പറ്റി അറിയാമോ അല്ലെങ്കില്‍ അവര്‍ക്ക് ഈമെയില്‍ അഡ്രെസ്സ് ഉണ്ടാവുമോ എന്ന് ചിന്തിച്ചിരിക്കുന്ന ഏതോ ഒരുദിവസമാണോ, ജോലിയുടെ തിരക്ക് കഴിഞ്ഞു വൈകുന്നേരങ്ങളിൽ താമസിക്കുന്ന മുറിയിലേക്ക് ഓടിച്ചെന്നിട്ട് പ്രത്യേകിച്ച്കാ രണമില്ലാത്തതുകൊണ്ടും, മറ്റു പ്രധാനപ്പെട്ടതൊന്നും ചെയ്യാനില്ലാത്തകൊണ്ടും ബോറടിച്ചു ഓഫീസിൽ വെറുതെയിരുന്ന് ഇമെയിൽ ആരെങ്കിലും ഒരു ഇമെയിൽ അയച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന ദിനങ്ങളിലാണോ  എന്നോർമ്മയില്ല, ഒരു  ഒരു ശനിയാഴ്ച്ച ദിവസം അവിചാരിതമായി ഒരു ഇമെയിൽ എന്റെ ഹോട്ട്മെയിൽ ഇൻബോക്സിൽ വന്നു കിടന്നു. 

.ഒരു പരിചയവുമില്ലാത്ത അയച്ച ആളുടെ പേര് കണ്ടപ്പോൾ ഇതേത്  കക്ഷി  എന്നും ചിന്തിച്ചു തുറന്നു നോക്കിയപ്പോൾ ഒരു പരിചയവുമില്ലാത്ത ഏതോ ഒരു Barbi അയച്ചിരിക്കുന്ന ഇമെയിൽ

"നിന്റെ ആരെങ്കിലും ആണോ   Jaison Kuriakose,കാരണം. കുരിയക്കോസ് ലാസ്റ്റ്‌ നെയിംഎന്നു പേരുള്ള Jaison ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു, അങ്ങനെ ഞാൻ ഹോട്ട്മെയിലിലെ അഡ്രസ് സേർച് നടത്തിയപ്പോൾ നിന്റെ പേരും നിന്റെ ലാസ്റ്റ്‌ നെയിമും  ഒക്കെ നോക്കിയപ്പോൾ  നീ  ജെയ്‌സൺ ന്റെ  ആരെങ്കിലും ആയിരിക്കും എന്നെനിക്കു തോന്നി, അതാണ് നിനക്കെഴുതാൻ കാരണം. അറിയാമെങ്കില്‍ഒന്നുപറയാമൊ" എന്നായിരുന്നു ഉള്ളടക്കം ..

ആദ്യം തോന്നിയത്‌ ആരോ കളിയാക്കാന്‍ എഴുതിയതാണെന്നാണ്. 
പക്ഷേ ദുബായില്‍  വന്നിട്ട് അധികം നാളായിട്ടില്ലാത്ത എന്നെ ഇവിടെയുള്ള   ആര്‍ കളിയാക്കാന്‍ ! അതും ഇവിടെ അധികം പരിചയക്കാര്‍ ഇല്ലാത്ത എനിക്ക്‌. നാട്ടിലുള്ളവര്‍ക്കാണെങ്കില്‍ ഈമയിലിനെപ്പറ്റി അറിഞ്ഞുതുടങ്ങിയിട്ടേ ഉള്ളൂ 

വീണ്ടും വായിച്ചു നോക്കിയപ്പോള്‍ മനസ്സിലായി എഴുതിയായ ആള്‍ മറ്റേതോ രാജ്യതത്‌ നിന്നാണെന്ന്. കൂടാതെ അവസാനം Cheers Barbi  എന്നെഴുതിയ രീതി കണ്ടപ്പോൾ  ഉറപ്പിച്ചു ഈ കക്ഷിയെ ഒട്ടും അറിയില്ല. എത്രയോ ആള്‍ക്കാര്‍ കാണും കുര്യക്കൊസെന്ന എന്ന ലാസ്റ്റ്‌ നെയിമും ആയി ഈലോകത്ത്. ഏതായാലും ഇമൈലിനു മറുപടിയയച്ചു ..
" എനിക്കറിയില്ല, ഈപേരുകാര്‍ സാദാരണ ഞങ്ങളുടെ കേരളത്തില്‍ ആണ് കൂടുതല്‍. വേണമെങ്കില്‍ ഞാന്‍ അന്വേഷിയ്ക്കാം
എന്നു കൂടി ചേര്‍ത്തുകൊണ്ട് അവസാനിപ്പിച്ചു. മറുപടി ഒരിയ്കലും പ്രതീക്ഷിച്ചില്ല, പക്ഷേ പിറ്റേ ദിവസം തന്നെ മറുപടി വന്നത് തെല്ല ത്ഭുതപ്പെടുത്തിഎന്ന് വേണം പറയാൻ ..

അതുകൊണ്ട് വീണ്ടും എഴുതാൻ അതൊരു പ്രേരണയായി. സത്യത്തിൽ ബാര്‍ബിയുടെ വാക്കുകളിൽ പ്രകടമായ നഷ്ടബോധമോ അതോ ഈ അന്വേഷിക്കുന്ന ആളെ കണ്ടെത്താനുള്ള അല്ലെങ്കിൽ അന്വേഷിച്ചറിയാനുള്ള ത്വരഎന്നിലേക്ക്‌ പടർന്നു കയറിതോ..അതോ ഇനി സഹായിക്കാനുള്ള മനസ്ഥിതി പതിയെ തലപൊക്കിതുടങ്ങിയതോ എന്താണെന്നോർമ്മയില്ല  ഞാൻ ആളെ കണ്ടുപിടിക്കാൻ വീണ്ടും സഹായിക്കാന്‍ ശ്രമിക്കാം എന്നെഴുതാന്‍ കാരണം. 

പതിയെ പതിയെ പിന്നീടുള്ള ഈമെയിലുകളിൽ വരികൾക്കിടയിലൂടെ ബാർബിയുടെ ചിത്രം രേഖാചിത്രങ്ങള്‍ എന്നപോലെ തെളിഞ്ഞു തെളിഞ്ഞു വന്നു.. പിന്നീട് അവയ്ക്ക് രൂപം പ്രാപിച്ചു പതിയെ വരികള്‍ക്കിടയിലൂടെ ജീവൻ വച്ച് തുടങ്ങി. അവയ്ക്ക് നിറങ്ങളും ഭാവങ്ങളും കടന്നു വന്നു. അങ്ങനെ സുന്ദരമായ ഒരു പ്രേമകഥ ആമ്പല്‍ പൂവ് പോലെ വിടര്‍ന്നു...

ഒടുവിൽ ..ഓരോ വ്യക്തികളും ബന്ധങ്ങളും ഹൃദയത്തിന്റെ ഉള്ളിലെവിടെയോ കുഴിച്ചിട്ട ..മനപ്പൂർവം മറക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഓരോ നിമിഷങ്ങളും ഈമെയിലുകളിലെ വരികൾക്കിടയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ കഥകളെന്ന് വിചാരിച്ചു തുടങ്ങിയവക്കൊക്കെ വല്ലാത്തൊരു സ്നേഹ ബന്ധത്തിന്റെ ജീവസ്പർശവും കണ്ടു ഒപ്പം അതിന്റെ ആഴങ്ങളും നഷ്ട ബോധങ്ങളും ചെറുപ്പത്തിന്റെ പിടിവാശികളിൽ തുലച്ച ജീവിതത്തിന്റെ നൈരാശ്യം നിറഞ്ഞു നിന്നു 

കാലിഫോർണിയയിലെ മലയാളി കുടുംബത്തിൽ ജനിച്ച ജെയ്സൺ എന്ന അമേരിക്കൻ മിലിട്ടറി ക്കാരൻ ഇറ്റലിയിൽ ഔദ്യോഗിക കാര്യങ്ങൾക്കായി എത്തിയതും അങ്ങനെ ഇറ്റലിയിലെ സിസിലി എന്ന നഗരത്തിലെ ഒരു Pub ൽ  എത്തിപ്പെട്ടതും  അവിടെ ഒരു Break-up കഴിഞ്ഞു വിഷാദിച്ചിരുന്ന ബാർബി യെ കണ്ടുമുട്ടിയതും  ..പിന്നീട് വെറുതെ തമാശക്ക് പരിചയപ്പെട്ടവർ അവസാനം ഹൃദയം കൈമാറുന്ന അവസ്ഥയിലെത്തിയപ്പോൾ ..Jaison ന്റെ മാതാപിതാക്കളെ  കാണാൻ ഇറ്റലിയിൽ നിന്നും അമേരിക്കക്ക് പറന്ന കഥകളും Jaisonന്റെകുടുംബ വിശേഷങ്ങളും ഇറ്റലിയിൽ ഇരുന്നുകൊണ്ട് ഇന്നലെ കഴിഞ്ഞ പോലെ ബാർബി പറയുമ്പോൾ എന്റെ ഹൃദയത്തിലെവിടെയോ ഒരു വല്ലായ്മ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു ...

Email അയച്ച സമയം പരിശോധിച്ചപ്പോൾ ഇറ്റലിയിൽ വെളുപ്പാൻ കാലം രണ്ടു മണി !! എന്തിനു ഇതെല്ലാം  ഇതുവരെ കണ്ടിട്ടില്ലാത്ത എനിക്ക് ഇങ്ങനെ ഉറങ്ങാതിരുന്നെഴുതുന്നു  എന്ന് ആലോചിച്ചപ്പോൾ എന്തോ പന്തികേട് പോലെ.

ഇമെയിലുകൾ വന്നു കൊണ്ടേയിരുന്നു ... 

വെറും ഈഗോ യുടെ പേരിൽ ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് മടങ്ങുന്ന American Army Regiment നോടൊപ്പം മടങ്ങിപ്പോരാൻ തുടങ്ങിയ Jaison ബാർബി യോട് കൂടെച്ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ നിനക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ ഇവിടെ നിൽക്കുക എന്ന് പറഞ്ഞു ധാർഷ്ട്യം കാട്ടിയതും, Jaison ഇല്ലെങ്കിൽ Barbi ജീവിക്കാൻ കഴിയില്ല എന്നുപറഞ്ഞ Jaison നോട് എനിക്ക് വേറെ ബോയ്‌ഫ്രണ്ട്‌ നെ കിട്ടും എന്നുപറഞ്ഞു കളിയാക്കി മനസ്സിടിച്ചു പറഞ്ഞു വിട്ടതൊക്കെ പറഞ്ഞു വിശദമായെഴുതുന്ന ബാർബി യുടെ ഇമെയിലുകൾ എന്നെ ഉറക്കം കെടുത്താൻ തുടങ്ങി.

ഒരുതുടർക്കഥ എന്നപോലെ ബാർബി എഴുതിക്കൊണ്ടേയിരുന്നു,

 ഞാനാണെങ്കിൽ സ്വന്തമായി ഇമെയിൽ അക്കൗണ്ട് ഉള്ള  സുഹൃത്തുക്കൾ വിരളമായ ആ കാലത്തു പ്രത്യേകിച്ചും IT ഫീൽഡിൽ അല്ലാത്തവരോട് ഇമെയിൽ എന്താണെന്നു പറഞ്ഞു മനസ്സിലാക്കേണ്ട ഒരു കാലത്തു ..
ഈ ഇമെയിലുകൾ പലപ്പോഴും ഏതോ അന്യ ഗ്രഹത്തിലിരുന്നെഴുതി എനിക്കയച്ചവയെപ്പോലെ എന്നെ തോന്നിപ്പിച്ചുകൊണ്ടേയിരുന്നു ...

അതിനോടൊപ്പം ഇറ്റലിയിലെ ഏതോ കൊച്ചു പട്ടണത്തിൽ ജീവിതം ആടിപ്പാടി തിമിർത്തു ജീവിച്ച ബാർബി യും അവളെ പ്രാണനെപ്പോലെ സ്നേഹിച്ചു പരാജയപ്പെട്ട നഷ്ടബോധത്തിൽ നീറിയ ജയ്സണും എന്റെ മുൻപിൽ നിറഞ്ഞാടാൻ തുടങ്ങിയിരുന്നു. ഒപ്പം ബാർബിയുടെ ജീവൻ നിറഞ്ഞ, ആത്മാവിന്റെ അംശമുള്ള,തും, നഷ്ടബോധം നിറഞ്ഞതുമായ  വരികൾ എന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടേയിരുന്നു 

അറിവില്ലായ്മയിൽ  അല്ലെങ്കിൽ തമാശക്ക് .....  കെട്ടിനിറുത്തിയിരുന്ന ഒരു  ചെറിയ അരുവി വെറുതെ ഒരു തോന്നലിൽ പൊളിച്ചു വിട്ടപ്പോൾ  അതിന്റെ കുത്തൊഴുക്ക് കണ്ട് വിഷണ്ണതയോടെ പരുങ്ങിനിന്ന  ഒരു  കുട്ടിയെപ്പോലെ ഞാൻ വിഷമിച്ചു.

ഒരു ചെറു സൗന്ദര്യ പിണക്കത്തിന്റെ ആലസ്യത്തിൽ ഇരിക്കുന്ന സമയത്തു ഇറ്റലിയിൽ നിന്ന് മടങ്ങാൻ തയ്യാറെടുക്കുന്ന  ജെയ്സൺ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കാണാൻ കൂട്ടാക്കാതിരുന്നപ്പോൾ  ഒരു ദിവസം അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടതു കൊണ്ട് റെയിവേ സ്റ്റേഷനിൽ എത്തി ..

നീ പോയാലും എനിക്കൊരു ചുക്കുമില്ലേടാ എന്ന ഭാവത്തോടെ താൻ നിന്ന കാര്യം വിവരിച്ച ബാർബി .. അവസാനത്തെ കണ്ടുമുട്ടലിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്റെ കൂടെ വാ എന്ന് കരഞ്ഞു  പറഞ്ഞ Jaison നോട് ചിരിച്ചുകൊണ്ട് bye പറഞ്ഞ നിമിഷളെക്കുറിച്ചും വിവരിച്ചിരുന്നു.....അതായിരുന്നു അവസാന കൂടിക്കാഴ്ച ....

ബാർബി യുടെ ഇമെയിലുകൾ പിന്നീട് കുറെ ദിവസത്തേക്ക് കണ്ടില്ല ....

അതിനെക്കുറിച്ചോർക്കാൻ സത്യത്തിൽ എന്റെ മനസ്സനുവദിച്ചില്ല എന്നതാണ് ശരി...കാരണം ഇവ എന്റെ മനസ്സമാധാനം നഷ്ടപ്പെടുത്താൻ തുടങ്ങിയിരുന്നു...

മഴത്തുള്ളികൾ പാറിവീണുകൊണ്ടിരുന്ന ഒരു സന്ധ്യയിൽ ..
വിളക്കു മരങ്ങളിൽ നിന്ന് ചിതറിത്തെറിച്ചു വീണ പ്രകാശത്തിൽ നനഞ്ഞ റോഡിലൂടെ തിരികെ നടക്കുമ്പോൾ ഉള്ളിലെവിടെയോ ആരോ കൊളുത്തിട്ടു മെല്ലെ വലിക്കുന്നപോലെ തോന്നിയിരുന്നത് ബാർബി എഴുതിയത് വായിച്ചപ്പോൾ ആകൊളുത്തിന്റെ മറ്റേയറ്റത്തു  ജെയ്സൺ മടക്കയാത്രയിലെ ട്രെയിനിലെ  ജാലകത്തിനരികിലുന്നു ഒറ്റക്കിരുന്നു വിങ്ങിക്കരയുന്നതും ഞാൻ ബാർബിയുടെ ആ വരികൾക്കിടയിൽ കണ്ടു ...

ബാർബി പറഞ്ഞത് വച്ച് നോക്കിയാൽ ..
സിസിലിയിലെ ആ രാത്രിക്കു പോലും സങ്കടം തോന്നിയിരിക്കണം ...
ആ സന്ധ്യയിൽ അവർ പിരിയുന്നത് കണ്ടു ചന്നം  പിന്നം പെയ്തിരുന്ന മഴക്കുപോലും  ഒന്നാർത്തലച്ചു പെയ്തു കരയാൻ തോന്നിയിരിക്കണം 

രണ്ടു പേരുടെ മടക്കയാത്ര ..അഗാധമായ സ്നേഹത്തിൽ നിന്ന് ...
അല്ല .. സ്നേഹത്തിൽ  നിന്നല്ല വെറുതെ ഒരു പിടിവാശിയുടെ .. ഒന്ന് വിട്ടുകൊണ്ടുക്കാൻ മടിച്ചവരുടെ, സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ വൈകിപ്പോയ രണ്ടു ഹൃദയങ്ങളുടെ എങ്ങുമെത്താത്തിടത്തുംനിന്നുള്ള മടക്കയാത്രയായിരിക്കണം അത്  ...

ദുബായ് ലെ വൈകുന്നേരങ്ങളിൽ ....നടക്കാനിറങ്ങിയ തന്റെ മനസ്സിലേക്ക്...പൊടുന്നനവെ..ഒരു ചോദ്യം ഉയർന്നു വന്നു....ഇപ്പോൾ എന്തിനാണ് ബാർബി Jaison നെ അന്വേഷിക്കുന്നത് ....ഇതെല്ലാം  നടന്നിട്ടു പത്തുവര്ഷങ്ങൾ  എങ്കിലും ആയിട്ടുണ്ടന്നല്ലേ പറഞ്ഞത് ...പിന്നെ എന്തിനിപ്പോൾ ..മനസ്സിലുയർന്ന ആ ചോദ്യം വല്ലാത്തൊരസ്സസ്ഥത എന്നിൽ സൃഷ്ടിച്ചു ...

എങ്ങിനെ ബാർബിയോട് ചോദിക്കും...ചോദിച്ചപ്പോഴൊക്കെ..വെറുതെ അന്വേഷിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത് ...പക്ഷെ എന്തിനിപ്പോൾ ?? ...എന്തായിരിക്കും..Jaison ബാർബിയുടെ ഹൃദയത്തിൽ ഇപ്പോഴും ഉണ്ടാവാൻ കാരണം ..Barbi വേറെ കല്യാണവും കഴിച്ചിട്ടില്ല ..ഇപ്പോൾ മമ്മയുടെ റെസ്റ്റോറന്റ് നടത്തുവാണന്നല്ലേ [പറഞ്ഞത് അപ്പോൾ പിന്നെ ?????

ഇനി ഒരു പക്ഷെ......

ഏതായാലും ബാർബിക്കു ഒന്നെഴുതി നോക്കാം.....ഓഫീസിൽ ചെന്നിട്ടു നാളെ ഒരു ഇമെയിൽ അയക്കാം ....

വെറുതെ ഒരു ചോദ്യം ..ഇതുവരെ ചോദിച്ചിട്ടില്ലാത്തത് ചോദിക്കാം.....ബാർബിയുടെ കുട്ടിയുടെ father ന്റെ പേരെന്താണ് ...... എഴുതിക്കഴിഞ്ഞപ്പോഴാണ് മണ്ടത്തരമായോ എന്നൊരു സംശയം ....സാരമില്ല...മറുപടി വരട്ടെ.അപ്പോളറിയാമല്ലോ .....

അടുത്ത ദിവസം മറുപടി വന്നു..... പേര് ജെയ്സൺ 

വെറുതെ തോന്നി  അയച്ചാണെങ്കിലും  ....ആ മറുപടി എന്നെ ഞെട്ടിച്ചു....അപ്പോൾ ?

ബാർബിയുടെ പിന്നീടുള്ള വരികളിൽ.....കണ്ണുനീർ പടർന്നിരിക്കണം  ഇമെയിൽ ആയതുകൊണ്ട് അറിയില്ല 

പക്ഷെ തന്റെ ഈഗോയും അഹങ്കാരവും എന്നെ  Jaison നിൽ നിന്നകറ്റി ....റെയിൽവേ സ്റ്റേഷനിൽ നിന്നും മടങ്ങി വന്ന തൻ..രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് Pregnant ആണെന്നുള്ള കാര്യം അറിയുന്നതെന്നും ആകെ തകർന്നു പോയെന്നും.... തന്റെ അഹങ്കാരം കൊണ്ട് ഓടിച്ചു വിട്ട ജെയ്സൺ ന്റെ   പുറകെ ഈ കാര്യം പറഞ്ഞു ചെന്നാൽ നാണം  കെടുത്തിയെങ്കിലോ  എന്നുകരുതി പോയില്ലെന്നും..പക്ഷെ കുറെ കഴിഞ്ഞപ്പോഴാണ് താൻ ജെയ്സൺ നെ ഒരുപാട് സ്നേഹിച്ചിരുന്നു വന്നു സ്വയം തിരിച്ചറിഞ്ഞതെന്നും പറഞ്ഞു ബാർബിയുടെ നീണ്ട ഇമെയിൽ വായിച്ചു ഞാൻ  അമ്പരന്നിരുന്നു .. 

ഇപ്പോൾ തന്റെ മകൻ ഡാഡിയെ അന്വേഷിക്കുന്നുവെന്നും എനിക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നില്ല എന്നുള്ള...സങ്കടം വാക്കുകളിൽ ബാർബി പരത്തിയെഴുതിയിരുന്നു ......

നീണ്ട പത്തുവര്ഷങ്ങൾ .. അതിനിടയിൽ ചോർന്നൊലിച്ചുപോയ ഒരു ജീവിതം., പിതാവിനെ അറിയാത്ത ഒരു കുട്ടി യുടെ പിതാവിനെ കാണാൻ കൊതിക്കുന്ന ഒരു കുഞ്ഞു മുഖം ഞാൻ ബാർബിയുടെ വരികൾക്കിടയിൽ കണ്ടു. 

എന്താണെന്ന് പറയേണ്ടതെന്നറിയാത്ത ..എന്നോട് എന്നെങ്കിലും ജെയ്സൺ ന്റെ എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണേ എന്ന് പറഞ്ഞതോർക്കുന്നു....

ഇതിനിടയിൽ മുംബയിലെ സുഹൃത്തിന്റെ കസിൻ ബാംഗ്ലൂരിൽ ഉള്ളതറിയാമായിരുന്നത്കൊണ്ട് , അവൻ വഴി ബാർബി പറഞ്ഞ വിവരങ്ങൾ വച്ച്  ബാംഗ്ലൂർ കോളേജിൽ ജെയ്സൺ ന്റെ സിസ്റ്റർ പഠിച്ചിരുന്ന കാര്യങ്ങൾ അന്വേഷിച്ചത് ഏകദേശം സത്യമാണെന്നു തിരിച്ചറിഞ്ഞപ്പോൾ  ..ദൂരെ ഗൂഗിൾ പ്രചാരമായിത്തുടങ്ങിയിട്ടില്ലാത്ത  കാലത്തു ഭൂകാണ്ഡങ്ങൾക്കപ്പുറതിരിക്കുന്ന ബാർബി ക്കു ബാംഗ്ലൂരിലെ കാര്യങ്ങൾ ഒരിക്കലും അറിയില്ല ..ഉറപ്പ് ..

അപ്പോൾ .. ബാർബി പറഞ്ഞതെല്ലാം സത്യം !!

കുറെ അന്വേഷിച്ചെങ്കിലും ജെയ്‌സണെ കണ്ടുപിടിക്കാൻ പറ്റാത്ത ദുഃഖം ഇപ്പോഴുമെന്റെ മനസ്സിൽ കെട്ടിക്കിടക്കുന്നു ...അതോടൊപ്പം ഇതൊക്കെ അറിഞ്ഞുകഴിഞ്ഞാൽ  ...ജെയ്സൺ നു ഒരു കുടുംബമുണ്ടെങ്കിൽ അവരുടെ അവസ്ഥ എന്താവും എന്നോർത്തപ്പോൾ അന്വേഷണം അവസാനിപ്പിച്ചതും ഒരു സങ്കടമായി ഉള്ളിലെവിടെയോ ......

അങ്ങനെ അതും ജീവിതത്തിന്റെ തിരക്കിൽ മറവിയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയി 

പക്ഷെ ഇതിപ്പോൾ എന്താണിത് ഓർക്കാൻ കാരണം ..അറിയില്ല 
ഓർമ്മകൾ അങ്ങിനെയാണ് ..കാലങ്ങൾക്കു ശേഷം ....ചിലത് ഓർമ്മിപ്പിക്കാനെന്നവണ്ണം ...എത്തിനോക്കികൊണ്ടിരിക്കുന്നു ....വേലിക്കരികിലെ കൊങ്ങിണിപ്പൂക്കളെ പ്പോലെ അവ കൃത്യമായി പൂവിട്ടു കൊണ്ടേയിരിക്കുന്നു  ...ഒപ്പം ബാർബിയുടെയും ജെയ്‌സന്റെ മുഖങ്ങളും  അവർക്കു പരസ്പരം അറിയിക്കാൻ കഴിയാതെപോയ പിതാവിനെ കാണാതെ കഴിഞ്ഞ ഒരു നൊമ്പരപ്പൂവിന്റെ കുഞ്ഞുമുഖവും ഒരു കൊങ്ങിണിപ്പൂവിനെ പ്പോലെ എന്നെ നോക്കി തലയാട്ടി നിന്നു ..





** ഇതിലെ സ്ഥലങ്ങളും പേരുകളും യാഥാർത്ഥമല്ല

Friday, January 4, 2008

മഞ്ഞുവീണു നനഞ്ഞ ഓര്‍മകള്‍


അക്ഷരങ്ങള്‍ കിടന്ന് തല്ല്‌ കൂടാന്‍ തുടങ്ങിയപ്പോള്‍ ഇനി ഇതു സഹിക്കാന്‍ കഴിയില്ലെന്നറിഞ്ഞു, ഗത്യന്തരമില്ലാതെ അഴയില്‍ കിടന്ന എഴുത്തുകാരന്റെ ആ പഴയ കുപ്പായം എടുത്തിടാന്‍ അയാള്‍ നിര്‍ബന്ധിതനായി.

ആദ്യം പിടി കിട്ടിയ അക്ഷരങ്ങളെ തന്നെ പെറുക്കി നിരത്തി തുടങ്ങിയപ്പോള്‍ വേഗത്തില്‍ തീര്‍ക്കാമെന്നാണ് കരുതിയത്‌ . പക്ഷേ ചില അക്ഷരങ്ങളുണ്ടോ പറഞ്ഞാല്‍ കേള്‍ക്കുന്നു, അവ കുട്ടികളെപ്പോലെ സ്നേഹിച്ചും തല്ലുകൂടിയും വീണ്ടും മനസ്സില്‍ കിടന്നു പേരുകാന്‍ തുടങ്ങിയപ്പോള്‍ അവ ഒന്നു ചേര്‍ന്നു വാക്കുകളായി സംഘടിച്ചു ആയാളോട്‌ തങ്ങളുടെ പ്രതിഷേധം രേഖപെടുത്താന്‍ തുടങ്ങി.. 
അങ്ങനെ അവയെ പിന്നെയും അടര്‍ത്തി മാറ്റിയും കൂട്ടിച്ചേര്‍ത്തും പതിയെ നിരത്തി വച്ചപ്പോള്‍ ആദ്യത്തെ വരി ഉണ്ടായി. 

പിന്നെ വാക്കുകള്‍ വാക്കുകളെ പ്രസവിക്കാനും അക്ഷരങ്ങള്‍ ഒരുമിച്ചു കൂടി ഞാനും ഞാനും എന്നു ഉറക്കെ വിളിച്ചു കൂവി തുടങ്ങിയപ്പോള്‍ അവയേയും വരികളോട്‌ ചേര്‍ത്തു വച്ചു. അങ്ങനെ വരികളുടെ കൂട്ടത്തെ ഉണ്ടാക്കി.

ഇതു ഒന്നാം ദിവസം. 

താന്‍ ചെയ്ത എല്ലാം നല്ലതെന്ന് കണ്ടു എഴുത്തുകാരന്‍ കട്ടിലില്‍ കയറി കിടന്നു ഉറങ്ങി.

രാവിലെ എഴുന്നേറ്റത്‌ തന്നെ സ്വപ്നത്തില്‍ കണ്ട കാഴ്ചകളും, മുഖങ്ങളും, വര്‍ണ്ണങ്ങളും, മുറിവുകളും,മയില്‍പീലിത്തുണ്ടുകളും മനസ്സില്‍ വീണ് കിടക്കുന്നുവെന്നറിഞ്ഞപ്പോഴാണ് . അവ അവിടെ കിടന്നു തല കുത്തിമറിയുകയും, ഓടി നടക്കുകയുംഒക്കെ ആയപ്പോള്‍ ഏതോ ഒരു ഉള്‍വിഴി എന്നോണം, എഴുത്തുകാരന്‍ തന്റെ ദിവസം ആരംഭിച്ചു. അടുക്കളയില്‍ നിന്നുള്ള ഭാര്യയുടെ വിളികളോ, പാരാതികളോ ഒന്നും അയാളുടെ ശ്രദ്ധയെ മാറ്റാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ സ്കൂള്‍ബാഗ്‌ ഒരുക്കുന്നതിന്റെ മുറവിളി കേട്ടപ്പോള്‍ സമയത്തെ കുടിച്ചു ബോധം വന്നു.. അയാള്‍ രചനയെ ഇടക്ക് വച്ചു മുറിച്ചു കുളിമൂറിയിലേക്കോടി ,ഓഫ്ഫീസില്‍ പോകാനുള്ള തിരക്കിലെന്നവണ്ണം.

വൈകീട്ട്‌ ഭാര്യയുടെ എത്തുമ്പോഴും ചോദ്യങ്ങളും , എന്തെന്തു കൂത്ത് എന്ന മട്ടിലുള്ള നോട്ടം എല്ലാം അവഗണിച്ചു കുറച്ചു മാത്രം സംസാരിച്ചു അയാള്‍ വീണ്ടും അഴയിലേക്ക് കൈ നീട്ടി, എഴുത്തിന്റെ കുപ്പായം മാറി ..രാവിലെ നിറുത്തിയിടത്ത് നിന്നും തുടങ്ങാനെന്ന വണ്ണം. 

ഇതിനോട് പറഞ്ഞിട്ട്‌  ഒരു  കാര്യമില്ല എന്ന മട്ടില്‍, അകത്തേക്ക്‌ പോകുന്ന ഭാര്യയെ ശ്രദ്ധിക്കാതെ അയാള്‍ മനസ്സിലെ ലാവയെ പേനയിലേക്ക് ഒഴുക്കി...
അവ ഒഴുകിയിറങ്ങി കടലാസുകളില്‍ ചെറിയ പുഴകളും അരുവികളും പിന്നെ തടാകങ്ങളും തീര്‍ത്തു. 

ആവി പറക്കുന്ന ചായ ശബ്ദത്തോടെ മേശയില്‍ വച്ചു തിരിഞ്ഞു നടന്ന ഭാര്യയെ നോക്കാതെ അയാള്‍ രചനയെന്ന പ്രസവ കര്‍മ്മം ഒരു വയറ്റാടിയേക്കാള്‍ ശുഷ്കാന്തിയോടെ തുടര്‍ന്നു. രാത്രിയാവുന്നതും കുട്ടികളുടെ ശബ്ദം ഇല്ലാതാവുന്നതും, പതിയെ ചീവിടുകള്‍ രാത്രിയുടെ യാമങ്ങളില്‍ തിമിര്‍ത്താടുന്നതും അറിയാതെ അയാൾ ചിന്തകളേ മേയിക്കാന്‍ വിട്ടു  വാക്കുകളുടെ ലോകത്തും വികാരങ്ങളുടെ സ്പന്ദനങ്ങളിലും ഹൃദയത്തിന്റെ ഓരോ തുടിപ്പുകളും  അനുഭവിങ്ങനെ പാറി നടന്നു. 

പിന്നെ പതിയെ പതിയെ ലാവയുടെ ഒഴുക്ക് കുറയുന്നതും, തടകത്തിലെ മീനുകള്‍ രസിച്ചു നടക്കുന്നതും ആസ്വദിച്ചു അയാള്‍ പേന താഴെ വച്ചു. ചാഞ്ഞും ചെരിഞ്ഞും നേരെയും ഒക്കെ മാറി മാറി നോക്കി അയാള്‍ എഴുതിയത്‌ ശ്രാദ്ധപൂര്‍വം ഒരിക്കല്‍ കൂടി വായിച്ചു നോക്കി. എല്ലാം നല്ലതെന്ന് കണ്ടു.

ഇതു രണ്ടാം ദിവസം. 

തൃപ്തിയായെന്ന മട്ടില്‍, തോര്‍ത്തെടുത്തു അയാള്‍ കുളിമൂറിയിലേക്ക് നടന്നു. എല്ലാ ക്ഷീണവും മാറ്റാനായി.

അടുത്ത ദിവസങ്ങളില്‍ അയാള്ക്കു തിരക്കായിരുന്നു.മോനെ പിയാനോ ക്ലാസില്‍ കൊണ്ടുപോകാനുംമോളേ ഡാന്‍സ് ക്ലാസ്സില്‍ വിടാനും പിന്നെ അടുത്ത ആഴ്ച യിലേക്കുള്ള ഗ്രൊസറി വാങ്ങാനും , കാര്‍ സര്‍വീസ് ചെയ്യാന്‍ പോയും ഒക്കെ ശനിയാഴ്ചയും കടന്നുപോയി .ഞായരാഴ്ചച പള്ളിയില്‍ പോയി,പിന്നെ മക്കള്ടെ സ്ക്കൂളിലെ ആവശ്യങ്ങളും നടത്തി വീട്ടില് മടങ്ങി എത്തിയപ്പോഴേക്കും അയാള്‍ ശാരീരികമായി മടുത്തിരുന്നു.

പെയ്തി റങ്ങുന്ന ഷവറിന്റെ താഴെ നിന്നപ്പോള്‍ മനസ്സിന്റെ കോണിലെവിടെയോ ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം നിറഞ്ഞ കുഞ്ഞു ഓര്‍മ്മച്ചെ പ്പിരിയ്ക്കുന്നതയാള്‍ കണ്ടു. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇലഞ്ഞിപ്പൂക്കളെ ഓര്‍ക്കാന്‍ കാരണം എന്നാലോചിച്ചു നിന്നപ്പോഴേക്കും പതിയെ ഓര്‍മകളുടെ വഴിയിലേക്ക് ഒതുക്ക് കല്ലുകള്‍ ചാടികേറി അയാള്‍ എത്തിയിരുന്നു. വല്ലാത്തോരു ഉല്‍സാഹം അയാളെ അടിമുടി കീഴ്പെടുത്തിയിരുന്നു. കാലുകള്‍ ദ്രതിയില്‍ അയാളെ മുന്‍പോട്ട് നയിച്പോള്‍ താഴെ വീണ് കിടക്കുന്ന എലഞ്ഞിപൂക്കള്‍ ശ്രദ്ധയോടെ വഴനാരിലാക്കുന്ന കുട്ടിയുടെ പഴയ ഉല്‍സാഹ തീമിര്‍പിലായിരുന്നായാല്‍. എല്ലാം പെറുക്കി മാല യാക്കി പിന്നെ വാസനിച്ചു മതി വരാതെ വാഴയിലയില്‍ പൊതിഞ്ഞു നിക്കറിന്റെ പൊക്കെറ്ടില്‍ സൂക്ഷിച്ചു പിന്നെ ഇലഞ്ഞി മരത്തിലേക്ക്നോക്കി , ഇനിയും ഒത്തിരി പൂക്കള്‍ നാളെ വീഴുമോ എന്നോര്‍ത്തു അയാള്‍ പതിയെ അങ്ങനെ നിന്നു. ഇലഞ്ഞി പൂക്കള്‍ അയാളുടെ ചുറ്റും ഇതിനോടകം സരഭ്യത്തിന്റെ വളയം തീര്‍ത്തിരുന്നു। അതിന്റെ സുഗമുള്ള സംതൃപ്തിയില്‍ അയാള്‍ പതിയെ കണ്ണടച്ചുനിന്നു.

വാതിലിലുള്ള തട്ടും, എന്താ പാതിരാത്രിയിലുള്ള കുളി തീര്‍ന്നില്ലേ എന്നു ചോദിക്കുന്ന ഭാര്യയുടെ സ്വരം അയാള്‍ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. എന്താ ഇത്ര നേരം കുളിക്കാന്‍ എന്നു തെല്ലുറക്കെയുള്ള ചോദ്യം കേട്ടില്ലെന്നു നടിച്ചു വേഗം തലയും മേലും തുവര്‍ത്തി അയാള്‍ പുറത്തിറങ്ങി. വല്ലാത്തൊരു ഭാവത്തോടെ നോക്കി നില്‍ക്കുന്ന ഭാര്യയുടെ നേരെ ഒരു ചെറുപുഞ്ചിരി നല്‍കി അയാള്‍ ഊണുമുറിയിലെക്കു നടന്നു. പുറകേ അവളും. കുഞ്ഞുങ്ങളെ ഉറക്കിയത്തിന്റെ വിശേഷങ്ങളും പിറ്റേന്നു ലഞ്ച്‌ ബോക്സ്‌ തയ്യാറാക്കേണ്ട കാര്യങ്ങളും കുട്ടികള്‍ ഈയിടെയായി ശരിയാം വണ്ണം ലഞ്ചു കഴിക്കാറില്ല എന്ന കാര്യങ്ങളും അവര്‍ക്കിപോള്‍ കളിയും കംപ്യൂ ട്ടര്‍ ഗെയിംസും ആണ് കൂടുതല്‍ ശ്രദ്ധ എന്ന കാര്യങ്ങളൊക്കെ പറഞ്ഞു അയാള്‍ക്ക് ഊണ്‌ വിളമ്പുമ്പോള്‍ അയാള്‍ വെറുതെ ഇലഞ്ഞിപൂക്കള്‍ പ്ലേയിറ്റിനു ചുറ്റുംപെറുക്കിവെക്കുകയായിരുന്നു।
പൊടുന്നവേ അയാള്‍ അവളോട്‌ ചോദിച്ചു നിനക്കു എത്രതരം ഇലഞ്ഞി പൂക്കളെപറ്റി അറിയാം ?
വല്ളാതതൊരു ഞെട്ടലോടെ അവള്‍ അയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി। അപ്പോള്‍ ഞാന്‍ ഇത്രയും നേരം പറഞ്ഞതുന്നും നിങ്ങള്‍ കേട്ടില്ലേ ?
ജാള്യതയോടെ പ്ലെയിറ്റിലുള്ളതെല്ലാം വാരികഴിച്ചു അയാള്‍ ഒന്നു മിണ്ടാതെ ഭാര്യയുടെ തോളില്‍ ഒന്നമര്‍ത്തി ഞെക്കി പതിയെ ബെഡ്റൂമിലേക്ക് നടന്നു। അതിനിടയില്‍ അയാള്‍ ഇലഞ്ഞിപൂക്കളെ വിട്ടു എഴുതിതീര്‍ത്തതിനെ ഓര്‍ത്തു കംപ്യൂടര് മുറിയില്‍ കയറി എല്ലാം വായിച്ചു തുടങ്ങി। വായിക്കുന്തോറും അയാള്‍ അശ്വാസത്തിന്റെ നിസ്വനങ്ങള്‍ പൊഴിച്ചു। അവസാനം പതിയെ എഴുന്നേറ്റ്‌ ഊരിയിട്ട എഴുത്തുകാരന്റെ കുപ്പായാതെ ഒന്നു തലോടി ബെഡ്റൂമിലേക്ക്നടന്നു। ടിവിയില്‍ പിറ്റേദിവസം ഉണ്ടാകാന്‍ പോകുന്ന മഞ്ഞുവീഴയേപറ്റിയും പിന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള കാര് ആക്സിഡേന്ടുകളേയും ഒക്കെ ഓര്‍മമപെടുത്തിക്കൊണ്ടിരുന്നു। മുറിയിലെ ചെറുചൂടിന്റെ സുഖം ആസ്വദിക്കുമ്പോഴും പിറ്റേന്നു പതിയെ അടര്‍ന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ കാറോടിച്ച്‌ ഓഫ്ഫീസില്‍ പോകുന്നതോര്‍ത്തു ഒന്നു അസ്വസ്ഥനായി. പക്ഷേ മഞ്ഞു വീഴുന്നത് കാണാന്‍ അയാള്‍ക്കെന്നും ഇഷ്ടമായിരുന്നു. ചീറിയടിക്കുന്ന കാറ്റില്ലെങ്കില്‍, മഞ്ഞുകണങ്ങളേ നോക്കിയിരിക്കുമ്പോള്‍ അയാള്‍ക്ക് നാട്ടില്‍ കര്‍ക്കിടകത്തിലെ മഴയുള്ള ദിവസങ്ങളില്‍ മുറിയിലെ ജനാലക്കരികില്‍ നോവെലും വായിച്ചു ചൂടുകാപ്പി മൊത്തികുടിച്ചിരിക്കുന്ന പഴയകാലം ഓര്‍മ വരും. ആ ഓർമ്മകളെ  താലോലിക്കാൻ അയാള്‍ക്കെന്നും ഇഷ്ടമായിരുന്നു.

അങ്ങനെ മഞ്ഞിന്റെ നാട്ടില്‍ കര്‍ക്കിടകത്തിലെ വെള്ളപൊക്കത്തെയും ഓര്‍ത്തു കിടന്നു അയാള്‍ പതിയെ ഉറക്കത്തിലേക്ക്‌ വഴുതി വീണു. വീണ്ടും മനസ്സിലെ വര്‍ണ്ണപ്പൊട്ടുകളെ തേടി എഴുത്തുകാരന്റെ യാത്രയുടെ മൂന്നാം ദിവസത്തിലേക്ക്... 

പുതിയൊരു ഉയർപ്പിനായി !

Wednesday, November 14, 2007

മരുഭൂമികള്‍ ഉണ്ടാവുന്നത്‌

മരുഭൂമിയിലെ പെരുവഴിയില്‍ പകച്ചു നില്‍കുമ്പോള്‍ സൂര്യന്‍ ചോദിച്ചു , മണ്ടാ നിനക്കു വഴിയും വഴിപോക്കാരെയും ഇതു വരെ അറിഞ്ഞുകൂടെ? മരുഭൂമിയിലെ രാത്രിയില്‍ വിറച്ചിരുന്നപ്പൊള്‍ കാറ്റേന്നോട്‌ പറഞ്ഞു കണ്ടോ ഇവിടത്തെ മണ്ണിനു എന്നെയും സൂര്യനെയും ഒരുപോലെ സ്നേഹിക്കാനറിയാം. ഒന്നും മിണ്ടാതെ കാറ്റിന്റെ നേരെ നോക്കിയപ്പോള്‍ കണ്ണില്‍ വെള്ളം നിറഞ്ഞു. അപ്പോള്‍ കാറ്റ് പറഞ്ഞു, നീ പോയി കിടന്നു ഉറങ്ങൂ. ഞാന്‍ നിന്നെ  ജനാലയിലൂടെ നിന്നെ താരാട്ട് പാടി ഉറക്കാം. 

 പിറ്റേന്നു മണല്‍ക്കാറ്റ്‌വന്നു കടന്നുപോയപ്പോള്‍ മണ്ണു പറക്കുന്നതും പുതിയ കുഴികള്‍ ഉണ്ടാവുന്നതും കുന്നുകള്‍ യാത്ര ചെയിത്ു വാസ സ്ഥലം മാറ്റുന്നതും കണ്ടു. അപ്പോള്‍ വഴിപോക്കന്‍ പറഞ്ഞു കര്‍ക്കിടകത്തിലെ വെള്ളപൊക്കത്തിനു മണ്ണോലിച്ചു പോയതുപോലെ തന്നെ ഒരു സംശയോമില്ല.. ഇത്തിരി കൂടി പോയെന്നു മാത്രം. പക്ഷേ പേടിക്കേണ്ട കേട്ടോ. പാവം മണ്ണിനു ഒന്നും അറിയില്ല, കാറ്റിനും .... 

 പിറ്റേന്നും മരുഭൂമി പുഞ്ചിരിച്ചു ..അപ്പൂക്കിളിയുടെ ചിരിപോലെ. 

നാലുകെട്ടീല്‍ നിന്ന് ഗോവിന്ദന്‍കുട്ടി പിന്നെയും കൊറൊളാ കാറില്‍ കേറി ഓഫ്ഫീസില്‍ പോയി .. വൈകുന്നേരം കൊത്തിയാന്കല്ലില് പോയി പൊറോട്ടയും ബീഫ് കറിയും കഴിച്ചു.. ഇടക്ക് ചുറ്റും പറന്നു നടന്ന തുമ്പിയെ ഇടത്‌ കൈ കൊണ്ട്‌ ആട്ടി ഓടിച്ചു.. 
 പിന്നെ നടന്നു വന്നു താഴത്തെ *ബകാലായില്‍ നിന്നും പൂവന്‍ പഴവും വാങ്ങി മുറിയിലേക്ക്‌ കയറി പോയി. പോകുന്ന വഴിയില്‍ ഇന്നെങ്കിലും നീര്‍മാതളം പൂത്തിട്ടുണ്ടോ എന്നു ഒരിക്കല്‍ കൂടി ബോക്സില്‍ കയ്യിട്ടു നോക്കി. 

 മമ്മൂട്ടി മരത്തിനു ചുറ്റി ഓടുന്ന ഭാഗം വന്നപ്പൊള്‍..പതിയെ എഴുന്നേറ്റ്‌ തലേന്നത്തെ *ബകാര്‍ഡീ കപ്‌ ബോര്‍ഡില്‍ നിന്നും എടുത്തു ഇത്തിരി സെവണപ്പുമ് ചേര്‍ത്തു ഒരു കവിൾ കുടിച്ചു.. എന്നിട്ടു ഒരു സിഗരറ്റ് എടുത്തു പുകച്ചു ...
 പിന്നെ.. പതിവു പോലെ മമ്മൂട്ടി മോഹന്‍ലാല്‍ ആയി സുരേഷ് ഗോപിയായി അങ്ങനെ ബകാര്‍ഡീ കുപ്പി മുഴുവന്‍ കാലിയായി.. എന്നിട്ടു എസി കുറേ കൂടി കൂട്ടിയിട്ടു കമ്പിളിയുടെ അടിയിലേക്ക് കേറി പതിയെ കണ്ണടച്ച്‌ നെല്ലിയാംപതിയുടെ ചുരങ്ങളൂടെ കയറി കാടിന്റെ മര്‍മ്മരം കേള്‍ക്കാന്‍ കൊതിച്ചു ചെവിയോര്‍ത്തു കിടന്നു. 

 പുറത്ത് അപ്പുറത്ത് മറ്റു മുറികളില്‍ മരുഭൂമികള്‍ ഉണ്ടാവുയും.. വേറെ ചില ഫ്ലാറ്റുകളില്‍ മുന്തിരി വള്ളികള്‍ പൂക്കൂകയും മാതള നാരകം ഉണ്ടാവുയും ചെയിത്ു. ചിലരില്‍ ബോധോദയം ഉണ്ടാവുകയും അവര്‍ എന്നും മുട്ടു കുത്തി നിന്ന് പ്രാർത്ഥിച്ചു  തുടങ്ങി. സമാധാനം കിട്ടിയവര്‍ ബാകാര്‍ഡീയൊ, വിസ്കിയോ, ബ്രാന്‍ടിയോ ഇല്ലാതെ തന്നെ കിടന്നുറങ്ങി.. അല്ലാത്തവര്‍ മറ്റു പലതും കഴിച്ചു കിടന്നുറങ്ങി.. ഇതൊന്നും ചെയ്യാത്തവര്‍ ആര്‍ക്കോ വേണ്ടി ഉണ്ടും ഉറങ്ങിയും ഏര്‍പോര്‍ട്‌ ടാക്സും കൊടുത്തു അവിടെ പിന്നെയും ജീവിച്ചു.. 
 ഒടുവില്‍ പലരും പല നാളില്‍ നാട്ടില്‍ പോകുകയും ചെഇതു. എന്നാല്‍ ചിലര്‍ പിന്നെയും അവിടെ കിടന്നു കാലചക്രം തിരിച്ചു കൊണ്ടിരുന്നു. പോയവര്‍ പലരും തിരികെ എത്തുവാന്‍ ശ്രമിക്കുമ്പോള്‍, പോകാന്‍ കഴിയാത്തവര്‍ പോയവരുടെ നല്ലകാലത്തെയും, നാട്ടിലെ പഴയ നല്ല നാളുകളെയും ഓര്‍ത്തു നെടുവീര്‍പ്പിടുകയും ചെയിത്ു. 

 അങ്ങനെ മരുഭൂമികള്‍ മനസ്സുകളില്‍ പെരുകികൊണ്ടേയിരുന്നു. പുതുതായി പലരും മരുഭൂമികളെ സ്നേഹിക്കാനായി ഒഴുകികൊണ്ടുമിരുന്നു. 

 *ബകാലാ - അറബി നാടുകളിലെ ഒരു കട *ബകാര്‍ഡീ - ഒരു തരം വൈറ്റ്‌ റം പോലെയുള്ള മദ്യം

Tuesday, February 20, 2007

പഴയ പഴയതുകള്‍

സഞ്ചിയും തൂക്കി ഒന്നാം ക്ലാസ്സില് പോയ കാലം കഴിഞ്ഞു.
വേഗത്തില്‍ വന്ന ബസ്സിന്റെ പുറകേ ഓടി ഹൈസ്ക്കൂളും കഴിഞ്ഞു.
സമരങ്ങള്‍ വന്നതും കണ്ടും ക്ലാസ്സില് കയറാതെ
സിനിമ കണ്ടു രസിച്ചു കോളേജും കഴിഞ്ഞു.
ജോലിക്കായി തിരഞ്ഞു പഠിച്ചു .. ഡിപ്ളൊമകളുടെ എണ്ണം കൂട്ടികൊണ്ട് അലഞ്ഞു

ഒടുവില്‍ കിട്ടിയതില്‍ പിടിച്ചു കയറി ലോകത്തോടു വിളിച്ചു പറഞ്ഞു ഞാന് നേടി നേടി..

അതിനിടയില്‍ ഓര്‍ത്തുവച്ചത്‌ പലതും മറന്നുപോയി
ഇടയില്‍ കണ്ടും അറിഞ്ഞതും ശീലിച്ചു പോയി
പഴയത്തിനെ എല്ലാമൊന്നും ഓര്ക്കാന് സമയം കിട്ടിയില്ല
ഓര്‍ത്തതിനെ ഒക്കെ ഒട്ടും കിട്ടിയതുമില്ല
അങ്ങനെ ബന്ധങ്ങള്‍ ഒക്കെ മറന്നു പോയി
പിന്നെ പിന്നെ പുതിയവയില്‍ പഴയത് തിരഞ്ഞു
കിട്ടാതായപ്പോള്‍ പഴയത്തിനെ ഓര്‍ത്തു.


ഇതിനിടയില്‍ പുതിയവ ഉണ്ടാകുയും
ചെറിയവയൊക്കെ വലുതതാവുകയും
വലുത് വളര്ച്ച മൂരടിച്ചു തളരുകയും,ചിലത് വളര്‍ച്ച എത്തി ഒതുങ്ങുകയും ചെയിത്ു..


ഒടുവില്‍ ഇപഴയഒക്കെ ഓര്‍ത്തു എന്നു മാത്രം
പുതിയവ മടുത്തിട്ടാല്ല പഴയത് മെഛചമായിട്ടല്ല ..
പഴയ പുതിയതും പുതിയ പഴയതും വേണം എന്നു തോന്നിയിട്ടുണ്ടാവണം
അല്ലെങ്കില് പഴയ പഴയത്തിനെ പുതിയ പുതിയതിനെക്കാളും ഓര്‍ത്തതുകൊണ്ടാവുമോ ?
ആര്ക്കറിയാം.. ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല ..

ഒരു കാര്യം ചോദിക്കാന് വിട്ടുപോയി ..
നിങ്ളാ രാ മനസ്സിലായില്ലല്ലോ ?
എപ്പോഴാ വന്നേ ?
ഇവിടെ വേറെ ആരും ഇപ്പോ ഇല്ല..
പോയിട്ട് വൈകീട്ട് വരുകയാവും നല്ലത്..
വല്ളാതതൊരു ചുമ നെഞ്ചിന് കൂട് തകര്ക്കുന്ന പോലെ...

വരില്ലേ ?
വരണം കേട്ടോ മിണ്ടിയും പറഞ്ഞും ഇരിക്കാം..കുറേ നേരം.. ഇപ്പോ ഒന്നിനും വയ്യ

എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...